Deuteronomy 25

1മനുഷ്യർക്കു തമ്മിൽ തർക്കം ഉണ്ടാകുകയും, അവർ ന്യായാസനത്തിൽ വരികയും അവരുടെ കാര്യം വിസ്തരിക്കയും ചെയ്യുമ്പോൾ, നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയും വേണം. 2കുറ്റക്കാരൻ അടിക്ക് യോഗ്യനാകുന്നു എങ്കിൽ ന്യായാധിപൻ അവനെ നിലത്തു കിടത്തി അവന്റെ കുറ്റത്തിനു തക്കവണ്ണം എണ്ണി അടിപ്പിക്കേണം.

3നാല്പത് അടി അടിപ്പിക്കാം; അതിൽ കവിയരുത്; അതിൽ അധികമായി അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിന് നിന്ദിതനായിത്തീർന്നേക്കാം.

4കാള, ധാന്യം മെതിക്കുമ്പോൾ അതിന് മുഖക്കൊട്ട കെട്ടരുത്.

5സഹോദരന്മാർ ഒന്നിച്ചു പാർക്കുമ്പോൾ അവരിൽ ഒരുവൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാര്യ പുറത്തുള്ള ഒരുവന് ഭാര്യയാകരുത്; ഭർത്താവിന്റെ സഹോദരൻ അവളുടെ അടുക്കൽ ചെന്ന് അവളെ ഭാര്യയായി പരിഗ്രഹിച്ച് അവളോട് ദേവരധർമ്മം നിവർത്തിക്കേണം. 6മരിച്ചുപോയ സഹോദരന്റെ പേര് യിസ്രായേലിൽ മാഞ്ഞുപോകാതിരിക്കാൻ അവൾ പ്രസവിക്കുന്ന ആദ്യജാതനെ മരിച്ചവന്റെ അവകാശിയായി കണക്കാക്കേണം.

7സഹോദരന്റെ ഭാര്യയെ പരിഗ്രഹിപ്പാൻ അവന് മനസ്സില്ലെങ്കിൽ അവൾ പട്ടണവാതില്ക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്ന്: “എന്റെ ഭർത്താവിന്റെ സഹോദരന് തന്റെ സഹോദരന്റെ പേര് യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോട് ദേവരധർമ്മം നിവർത്തിപ്പാൻ അവന് മനസ്സില്ല“എന്നു പറയേണം. 8അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ച് അവനോടു സംസാരിക്കേണം; എന്നാൽ: “ഇവളെ പരിഗ്രഹിപ്പാൻ എനിക്കു മനസ്സില്ല” എന്ന് അവൻ ഉറപ്പിച്ചു പറഞ്ഞാൽ

9അവന്റെ സഹോദരന്റെ ഭാര്യ മൂപ്പന്മാർ കാൺകെ അവന്റെ അടുക്കൽ ചെന്ന്, അവന്റെ കാലിൽനിന്ന് ചെരിപ്പഴിച്ച് അവന്റെ മുഖത്തു തുപ്പി: “സഹോദരന്റെ വീടു പണിയാത്ത പുരുഷനോട് ഇങ്ങനെ ചെയ്യും‘’എന്ന് പ്രത്യുത്തരം പറയേണം. 10‘ചെരിപ്പഴിഞ്ഞവന്റെ കുടുംബം’ എന്ന് യിസ്രായേലിൽ അവന്റെ കുടുംബത്തിന് പേർ പറയും.

11പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ ഒരുവന്റെ ഭാര്യ ഭർത്താവിനെ അടിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കേണ്ടതിന് അടുത്തുചെന്നു കൈ നീട്ടി അവന്റെ ലിംഗം പിടിച്ചാൽ 12അവളുടെ കൈ വെട്ടിക്കളയേണം; അവളോട് കനിവു തോന്നരുത്.

13നിന്റെ സഞ്ചിയിൽ ഒരേ തൂക്കത്തിന് ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുത്. 14നിന്റെ വീട്ടിൽ ഒരേ അളവിന് ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പറയും ഉണ്ടാകരുത്.

15നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത്, നീ ദീർഘായുസ്സോടിരിക്കേണ്ടതിന് നിന്റെ അളവുകൾ നേരുള്ളതും ന്യായവുമായിരിക്കേണം; അങ്ങനെതന്നേ നിന്റെ പറയും ഒത്തതും ന്യായവുമായിരിക്കേണം. 16ഈ കാര്യങ്ങളിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്റെ ദൈവമായ യഹോവക്ക് വെറുപ്പാകുന്നു.

17നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടു വരുമ്പോൾ വഴിയിൽവച്ച് അമാലേക്ക് നിന്നോടു ചെയ്തത്, 18അവൻ ദൈവത്തെ ഭയപ്പെടാതെ വഴിയിൽ നിന്റെ നേരെ വന്ന്, നീ ക്ഷീണിച്ചും തളർന്നും ഇരിക്കുമ്പോൾ, നിന്റെ പിന്നണിയിലുള്ള ബലഹീനരെ ഒക്കെയും സംഹരിച്ച കാര്യം ഓർത്തുകൊൾക. ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി കീഴടക്കുവാൻ തരുന്ന ദേശത്ത് ചുറ്റുമുള്ള നിന്റെ സകലശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓർമ്മയെ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയേണം; ഇത് മറന്നുപോകരുത്.

19

Copyright information for MalULB